മകൻ ആസിഡ് കുടിച്ചു മരിച്ചെന്ന് വാദം, പോസ്റ്റ് മോർട്ടത്തിൽ കഴുത്തിൽ പാട്; യുവാവിനെ കൊലപ്പെടുത്തിയത് അച്ഛനും അമ്മയും

0 THIRD EYE NEWS

മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ


ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. രാജ്ഘോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (അതുൽ ബംഭാവ - 47), മനീഷ് (മോതി ബംഭാവ - 45) എന്നിവരാണ് അറസ്റ്റിലായത്. മകൻ ആസിഡ് കുടിച്ചു മരിച്ചതാണെന്ന് ഇരുവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടത്തിലാണ് യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവാവിൻ്റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.


ജൂൺ 30നാണ് റാം ബംഭാവ മരണപ്പെട്ടത്. ജൂൺ 29ന് റാമും ഭാര്യ ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് മദ്യപിച്ച റാം ബൻസിയുടെ പിതാവുമായി തർക്കമുണ്ടാക്കി. തുടർന്ന് ബൻസിയുടെ പിതാവ് റാമിൻ്റെ പിതാവിനെ വിളിച്ചു യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുമ്പോഴാണ് റാം ആസിഡ് കുടിച്ചു മരിച്ചുവെന്ന വിവരം അറിയുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിൻ്റെ ബന്ധുക്കളാണ്, ജൂൺ 30ന് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്.


മദ്യപിച്ചു വീട്ടിലെത്തിയ റാം പിതാവുമായി വഴക്കിട്ടുവെന്നും ഇതിനിടെ, മാതാവ് റാമിൻ്റെ വായിൽ ബലംപ്രയോഗിച്ചു ആസിഡ് ഒഴിച്ചുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. പിടഞ്ഞുവീണ റാമിൻ്റെ വായ പൊത്തിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ബൻസിയെ അറിയിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്നും സത്യം പുറത്തുവന്നാൽ കുടുംബത്തിൻ്റെ മതിപ്പ് നഷ്ടമാകുമെന്നും ബന്ധുക്കൾ ബൻസിയോട് പറഞ്ഞു.


റാമിൻ്റെ മരണത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്റ് മോർട്ടത്തിന് നിർദേശം നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് യുവാവിൻ്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയത്. ഇതോടെ യുവാവിൻ്റെ മരണം ആസിഡ് കുടിച്ചല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പൊലീസ് ജൂലൈ രണ്ടിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആസിഡിന്റെ കുപ്പിയും പ്രതികൾ ധരിച്ച വസ്ത്രങ്ങളും യുവാവിൻ്റെ ഛർദ്ദി പറ്റിയിരുന്ന ബെഡ്ഷീറ്റും പൊലീസ് കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.


മദ്യപിച്ച് വീട്ടിലെത്തി സ്വന്തം പിതാവുമായ റാം വഴക്കിടുന്നത് പതിവായിരുന്നുവെന്ന് ബൻസി പറഞ്ഞു. അഞ്ച് മാസം മുൻപായിരുന്നു റാമിൻ്റെയും ബൻസിയുടെയും വിവാഹം. റാം തൊഴിൽരഹിതനാണ്. പിതാവ് ബാബു ചായക്കട നടത്തിവരികയായിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.