മകൻ ആസിഡ് കുടിച്ചു മരിച്ചെന്ന് വാദം, പോസ്റ്റ് മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു; അച്ഛനും അമ്മയും അറസ്റ്റിൽ, സംഭവം ഗുജറാത്തിലെ രാജ്ഘോട്ടിൽ

0 THIRD EYE NEWS

 


രാജ്കോട്ട് : ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. രാജ്ഘോട്ട് ഗുണ്ടല സ്വദേശി 22കാരനായ റാം ബംഭാവ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ അതുൽ ബംഭാവ (47), മോതി ബംഭാവ(45) എന്നിവരാണ് അറസ്റ്റിലായത്. മകൻ ആസിഡ് കുടിച്ചു മരിച്ചതാണെന്ന് ഇരുവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടത്തിലാണ് യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവാവിൻ്റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.


ഇക്കഴിഞ്ഞ ജൂൺ 30നാണ് റാം ബംഭാവ മരണപ്പെട്ടത്. ജൂൺ 29ന് റാമും ഭാര്യ ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് മദ്യപിച്ച റാം ബൻസിയുടെ പിതാവുമായി തർക്കമുണ്ടാക്കി. തുടർന്ന് ബൻസിയുടെ പിതാവ് റാമിൻ്റെ പിതാവിനെ വിളിച്ചു യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. 


പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുമ്പോഴാണ് റാം ആസിഡ് കുടിച്ചു മരിച്ചുവെന്ന വിവരം അറിയുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിൻ്റെ ബന്ധുക്കളാണ്, ജൂൺ 30ന് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്. മദ്യപിച്ചു വീട്ടിലെത്തിയ റാം പിതാവുമായി വഴക്കിട്ടുവെന്നും ഇതിനിടെ, മാതാവ് റാമിൻ്റെ വായിൽ ബലംപ്രയോഗിച്ചു ആസിഡ് ഒഴിച്ചുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. പിടഞ്ഞുവീണ റാമിൻ്റെ വായ പൊത്തിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ബൻസിയെ അറിയിച്ചു. 


റാമിൻ്റെ മരണത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്റ് മോർട്ടത്തിന് നിർദേശം നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് യുവാവിൻ്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയത്. ഇതോടെ യുവാവിൻ്റെ മരണം ആസിഡ് കുടിച്ചല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പൊലീസ് ജൂലൈ രണ്ടിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.