ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍;ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-2) ആണ് ഈജിപ്ത് പരാജയപ്പെടുത്തിയത്

0 THIRD EYE NEWS

 



ഡാലസ്: ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയ്ക്ക് കണ്ണീർ...ഈജിപ്ത് ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി മുന്നോട്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ഓസ്‌ട്രേലിയയെ വീഴ്ത്തി ഈജിപ്ത് പ്രീക്വാർട്ടർ ടിക്കറ്റെടുത്തു. 


നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതമടിച്ചാണ് പിരിഞ്ഞത്. എക്‌സ്ട്രാടൈമിലും സ്‌കോർ തുല്യമായതോടെ ഷൂട്ടൗട്ട് വിധിയെഴുതുകയായിരുന്നു.


ഇരുടീമുകളുടെയും ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഗോളിനായി ടീമുകൾ മികച്ച നീക്കങ്ങൾ നടത്തി. 13-ാം മിനിറ്റിൽ തന്നെ ഈജിപ്ത് മുന്നിലെത്തി.


 ഇമാം അഷൗറാണ് വലകുലുക്കിയത്. കരിം ഹാഫിസിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. മികച്ച ഹെഡറിലൂടെ അഷൗർ ലക്ഷ്യം കണ്ടു. 


ഗോൾ വഴങ്ങിയതോടെ ഓസ്‌ട്രേലിയ മുന്നേറ്റങ്ങൾ ശക്തമാക്കി. എന്നാൽ ഈജിപ്ത് പ്രതിരോധത്തെ മരികടക്കാനായില്ല. കിട്ടിയ അവസരങ്ങളിൽ ഈജിപ്തും മുന്നേറി. ആദ്യ പകുതി ഒരു ഗോളിന് ഈജിപ്ത് മുന്നിട്ടുനിന്നു.



രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഓസ്‌ട്രേലിയ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. 55-ാം മിനിറ്റിൽ ഓസ്‌ട്രേലിയ മത്സരത്തിൽ തിരിച്ചെത്തിൽ. ഓസ്‌ട്രേലിയയുടെ മുന്നേറ്റം ഈജിപ്ത് താരത്തിന്റെ സെൽഫ് ഗോളിൽ കലാശിച്ചു. ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. 


എയ്ഡൻ ഒനീലിന്റെ കിക്ക് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് ഹനിക്ക് പിഴച്ചു. പന്ത് വലയിലേക്ക് പതിച്ചു. സ്‌കോർ 1-1. പിന്നാലെ ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.


 ഇഞ്ചുറി ടൈമിൽ ഈജിപ്ത് ഗോളിനടുത്തെത്തി. എന്നാൽ ഓസ്‌ട്രേലിയൻ ഗോളി പാട്രിക് ബീച്ചിന്റെ ഒറ്റ കൈകൊണ്ടുള്ള സേവാണ് ടീമിന് രക്ഷയായത്. അതോടെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാടൈമിലേക്ക്.


എക്‌സ്ട്രാടൈമിലും തുല്യത പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയ്ക്ക് പിഴച്ചു. രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോയി. മറുവശത്ത് ഈജിപത് ആദ്യ നാലുകിക്കുകളും വലയിലെത്തിച്ച് ജയം സ്വന്തമാക്കി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.