കുമരകം : ജലഗതാഗത വകുപ്പിന്റെ സോളാർ ബോട്ടിൽ കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. സോളാർ ബോട്ട് മുഹമ്മയിൽ എത്തിച്ചു. റൂട്ടിൽ ട്രയൽ റൺ നടത്തി. ടൂറിസംരംഗത്തേക്ക് ജലഗതാഗത വകുപ്പിന്റെ ഗ്രാന്റ് എൻട്രി. മുഹമ്മ– കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് റൂട്ടാണ് ആദ്യമായി കുമരകം കാഴ്ചയ്ക്കായി ജലഗതാഗത വകുപ്പ് തിരഞ്ഞെടുത്തത്. ഈ റൂട്ടിലെ യാത്രാ ബോട്ടിന്റെ സമയം കൂടി ക്രമീകരിച്ചാണ് ടൂറിസം ബോട്ട് വരുന്നത്.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സമയക്രമീകരണം നടത്തി സഞ്ചാരികൾക്കും കൂടി പ്രയോജനപ്പെടുത്തും. ഈ റൂട്ടിൽ നിലവിൽ ഡീസൽ ബോട്ടാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ കുറവുമൂലം ഈ റൂട്ടിൽ നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. 30 പേർക്ക് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്ന സോളാർ ബോട്ടാണ് എത്തിച്ചത്. യാത്രാനിരക്കിലും സർവീസ് എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിലും അന്തിമതീരുമാനം ആയിട്ടില്ല.
ചീപ്പുങ്കലിൽനിന്ന് പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനും ആലോചനയുണ്ട്. മണിയാപറമ്പ് റൂട്ടിലെ ബോട്ട് തന്നെയാകും ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇതോടൊപ്പം വാട്ടർ ടാക്സി എത്തിച്ചേക്കും. സഞ്ചാരികൾക്കായി മുഹമ്മയിൽ നിന്ന് പാതിരാമണലിലേക്കു ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇപ്പോൾ വിജയകരമായി സർവീസ് നടത്തുന്നുണ്ട്.
