ഇടുക്കി : അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമര പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മൺതിട്ടക്ക് താഴെയായിരുന്നു ദുരന്ത ബാധിതർ സമരം ചെയ്യുന്നത്. ദുരന്തത്തിന് ശേഷം ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു. എംഎൽഎ മാത്രമാണ് സമരപ്പന്തലിലേക്ക് എത്തിയത്.
പ്രശ്നപരിഹാരത്തിനായി വേറെ ആരും തന്നെ സമീപിച്ചില്ലെന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാൽ ആണ് സമരം വീണ്ടും തുടരുന്നത്. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരസമരമായി ഈ പ്രതിഷേധത്തെ മാറ്റുമെന്നും സമരക്കാർ പറയുന്നു. അർഹമായ നഷ്ടപരിഹാരം നൽകിയില്ല സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുരന്തബാധിതർ കുടിൽക്കെട്ടി സമരം നടത്തുന്നത്.
ജൂൺ മാസത്തിൽ പെയ്ത മഴയിൽ ഇവിടേക്ക് കല്ലും മണ്ണും പതിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. അന്ന് ഗതാഗതം ഉൾപ്പടെയുള്ളവ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇനിയും മഴ തുടർന്നാൽ കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യത പ്രദേശത്ത് നിലനിൽക്കുകയാണ്. സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ നടന്നു വരുന്ന സമരം ആരംഭിച്ചിട്ട് ഇന്നേക്ക് പത്ത് ദിവസമായി.
