അമ്പലപ്പുഴ നീർക്കുന്നം സ്കൂളില്‍ കെട്ടിടം പൊളിക്കുന്നതും ആയി ബന്ധപ്പെട്ട പരാതി തിരക്കാൻ എത്തിയ ജി സുധാകരൻ എംഎല്‍എയും പഞ്ചായത്ത് മെമ്പർമാരുമായി വാക്ക് തർക്കം. തർക്കം മൂത്തതോടെ എംഎല്‍എ യോടൊപ്പം എത്തിയവർ പഞ്ചായത്ത് അംഗങ്ങളെ കയ്യേറ്റം ചെയ്തു.
കെട്ടിട നിർമ്മാണത്തിന്റെ പേരില്‍ സ്കൂളിലെ മണ്ണ് കടത്തിയതായി പരാതി ലഭിച്ചതായും സുധാകരൻ ആരോപിച്ചു. എന്നാല്‍ സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഒരു ലോഡ് മണ്ണ് പോലും കടത്തിയിട്ടില്ല എന്നും പഞ്ചായത്ത് അംഗങ്ങളും പ്രതിരോധിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ആണ് നീർക്കുന്നം സ്കൂളില്‍ ജി സുധാകരൻ എംഎല്‍എ സന്ദർശനത്തിന് എത്തിയത്. സ്കൂളിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം എന്ന് എംഎല്‍എ. ഇതിന് പിന്നാലെ എത്തിയ പഞ്ചായത്ത് അംഗങ്ങള്‍ ജി സുധാകരനോട് വിശദീകരിച്ചപ്പോള്‍ അത് വാക്ക് തർക്കത്തിലാണ് കലാശിച്ചത്.
ശക്തമായ മഴയെ തുടർന്ന് സ്കൂളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് അവധി നല്‍കിയിരുന്നു . ഇതിനെതിരെ പരാതി നല്‍കുമെന്നും സുധാകരൻ പറഞ്ഞു. ഇതിനിടയില്‍ എംഎല്‍എ വിളിച്ചുകൂട്ടിയ ചില പ്രാദേശിക പ്രവർത്തകർ പഞ്ചായത്ത് അംഗങ്ങളെ കയ്യേറ്റം ചെയ്തു ഇതില്‍ വനിതാ മെമ്പർ അടക്കം പരുക്കേറ്റ രണ്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.
എന്നാല്‍ എംഎല്‍എ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണങ്ങളാണ് എന്നും സ്കൂള്‍ നിർമ്മാണത്തിനായി പൊളിച്ച കെട്ടിടങ്ങളുടെ അടിത്തറയില്‍ നിന്ന് ഒരു ലോഡ് മണ്ണ് പോലും പുറത്തു കടത്തിയിട്ടില്ല എന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് മണ്ണ് പുറത്തു പോയിട്ടില്ല എന്ന് വ്യക്തമാക്കിയത്. പിന്നീട് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം ആയതോടെ എംഎല്‍എ മടങ്ങി.






