ഫിഫ ലേകകപ്പില്‍ നോർവേ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോള്‍ ഫുട്ബോള്‍ മൈതാനങ്ങള്‍ക്കും അപ്പുറം ഡിജിറ്റല്‍ ലോകത്തും നോർവേ തരംഗം അലയടിക്കുകയാണ്. ഇതിനിടയിലാണ് തന്റെ പേര് ഗൂഗിളില്‍ തിരയാൻ ആവശ്യപ്പെട്ടുകൊണ്ട് സൂപ്പർതാരം എർലിങ് ഹാലണ്ട് സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ നോർവേയുടെ ക്വാർട്ടർ ഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ഹാലണ്ട് എക്സില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ന് ഒരു കാര്യം ചെയ്യാനുണ്ട്, ഗൂഗിളില്‍ എന്റെ പേര് തിരയുകയെന്നാണ് ഹാലണ്ടിന്റെ കുറിപ്പ്.
ഇതനുസരിച്ച് ഗൂഗിളില്‍ തിരഞ്ഞ ആരാധകരെ 2026 ഫിഫ ലോകകപ്പിൻറെ ഏറ്റവും ശ്രദ്ധേയമായ പ്രതീകമായി മാറിയ നോർവേയുടെ തനത് ‘വൈക്കിങ് റോ’ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഗൂഗിള്‍ ആനിമേഷൻ സർപ്രൈസ് ആയിരുന്നു.ഗൂഗിളില്‍ ഹാലണ്ടിൻറെ പേര് തിരയുമ്പോള്‍ ഒരു ‘പാർട്ടി പോപ്പർ’ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, കൊമ്പുള്ള ഹെല്‍മറ്റുകളും നോർവീജിയൻ പതാകകളും ധരിച്ച വൈക്കിങ് കഥാപാത്രങ്ങള്‍ ഒരേ താളത്തില്‍ വഞ്ചി തുഴയുന്ന ആനിമേഷൻ സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം പശ്ചാത്തലത്തില്‍ ചെണ്ടക്കൊട്ടിൻറെ ശബ്ദവും “റോ” എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിൻറെ ശബ്ദവും കേള്‍ക്കാം. ഇതില്‍ വീണ്ടും ക്ലിക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ ആനിമേഷനുകള്‍ പ്രത്യക്ഷപ്പെടും.
വിജയിച്ചതിനുശേഷം പതിനായിരക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ഒരു വൈക്കിങ് വഞ്ചി തുഴയുന്നതുപോലെ അഭിനയിക്കുന്നതാണ് ‘വൈക്കിങ് റോ’ ആഘോഷം. മത്സരങ്ങള്‍ക്ക് ശേഷം ഹാലണ്ടും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ഉള്‍പ്പെടെയുള്ള നോർവീജിയൻ ടീം അംഗങ്ങളും ആരാധകർക്കൊപ്പം ഈ ആഘോഷത്തില്‍ പങ്കുചേരാറുണ്ട്.






