ചൈന: പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63കാരന്റെ വായയിലെ അവശേഷിച്ച പല്ലുകളെല്ലാം പിഴുതെടുത്ത് ഡെന്റൽ ക്ലിനിക്ക്. കൂടാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഡെന്റൽ ക്ലിനിക്കിനെതിരെ കടുത്ത നടപടി എടുത്ത് അധികൃതർ.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ബയോജി സ്വദേശിയായ ലി എന്ന 63 -കാരനാണ് ദതുവാൻയുവാൻ ഡെന്റൽ ക്ലിനിക്കിൽ ക്രൂരമായ തട്ടിപ്പിനിരയായത്. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്.
"രാവിലെ ഇംപ്ലാന്റ് ചെയ്യൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ", "പല്ലുകൾ സ്വന്തമാക്കൂ, നൂറിലധികം കാലം ജീവിക്കൂ" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് താൻ ഈ ക്ലിനിക്കിൽ എത്തിയതെന്ന് ലി മാധ്യമങ്ങളോട് പറഞ്ഞു.
സൗജന്യ പരിശോധന വാഗ്ദാനം ചെയ്ത് ക്ലിനിക് ജീവനക്കാർ വണ്ടിയയച്ചാണ് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ, പരിശോധനയ്ക്കിടെ ക്ലിനിക്കധികൃതർ ഇദ്ദേഹത്തിന്റെ വായിൽ അവശേഷിച്ചിരുന്ന 12 പല്ലുകളും ഒന്നിച്ച് പിഴുതെടുക്കുകയും 10 ഇംപ്ലാന്റുകൾ ഘടിപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ലിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഡിജിറ്റൽ വാലറ്റുകളിൽ നിന്നുമായി 18,800 യുവാൻ (ഏകദേശം 2.6 ലക്ഷം രൂപ) ക്ലിനിക്കുകാർ ബലമായി തട്ടിയെടുത്തു. ഒപ്പം 6,200 യുവാൻ (ഏകദേശം 87,000 രൂപ) കൂടി ഇദ്ദേഹം ഇനിയും അടയ്ക്കാനുണ്ടെന്നും ക്ലിനിക് അധികൃതർ വാശിപിടിച്ചു.
"എന്റെ മകൻ എന്നെ വന്നു കാണുമ്പോൾ എന്റെ വായ മുഴുവൻ ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ബസ് ചാർജിനായി വെറും 30 യുവാൻ (ഏകദേശം 420 രൂപ) മാത്രമാണ് എന്റെ കൈയിൽ അവർ ബാക്കി വെച്ചിരുന്നത്," -ലി പറഞ്ഞു.






